Tuesday, June 22, 2010

ഒരു യാത്രയിലെ കാഴ്ചകള്‍

പനി പടരുകയാണ്.എല്ലാവര്ക്കും പനി.പലയിടത്തും മരണങ്ങള്‍ .ഇങ്ങനെ പോയാല്‍ കേരളത്തിലെ സാധാരണക്കാരുടെ ജീവിതം,കൈയ്യലപ്പുറത്തെ തേങ്ങ പോലെ ആകും.രാവിലെ ചായ കുടിക്കാന്‍ എണീക്കുമ്പോള്‍ ഒരു കുളിരും ചുമയും വൈകിട്ട് ചായ കുടിക്കാന്‍ നോക്കുമ്പോള്‍ ആള് കാലി.എറണാകുളം കൊല്ലം ഫാസ്റ്റ്. രാത്രി 10 മണി.രാവിലെ പത്രത്തില്‍ കണ്ട പനി മരണങ്ങളുടെ വാര്‍ത്തകള്‍ ചുമ്മാ മനസ്സില്‍ കൂടെ കടന്നു പോയി.ബസ്സില്‍ തിരക്ക് വളരെ കുറവായിരിന്നു.പുറത്തു ചെറുതായി പെയ്യുന്ന മഴയുടെ നേര്‍ത്ത വിരലുകള്‍ മുഘത് വീഴുമ്പോള്‍ ഒരു സുഖം.ചെവിയില്‍ തിരുകി വച്ചിരിക്കുന്ന ഇയര്‍ ഫോണില്‍ കൂടി നല്ല മലയാളം പ്രണയ ഗാനങ്ങള്‍ ഒഴുകി വരുന്നു. കോളേജ് വെക്കേഷന്‍ തുടങ്ങി.ഇനി ഒരു മാസം വീട്ടിലെ ഫുഡും അടിച്ചു പരമ സുഖമുള്ള ബോറന്‍ ദിവസങ്ങള്‍.ആകെയുള്ള ആശ്വാസം ഫോണ്‍ ഇന്‍ പ്രോഗ്രാംസ് ആണ്.അതായത് ഫുള്‍ ടൈം ഫോണില്‍ ചിലവഴിക്കുക.ഇപ്പോള്‍ ബസ്‌ ചേര്‍ത്തല എത്താറായി.ഇനിയും 2 മണിക്കൂറുകള്‍ കൂടി യാത്ര ചെയ്യണം.ചേര്‍ത്തല ബസ്‌ സ്റ്റാന്‍ഡില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു 10 മിനിറ്റു ചായ കുടിക്കാന്‍ സമയം ഉണ്ട് എന്ന്.മണി 10 30 .ഇപ്പോള്‍ മഴ കുറഞ്ഞിട്ടുണ്ട്.ബസ്‌ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി.യാത്രക്കാരില്‍ ചിലര്‍ പതിയെ മൂരി നിവര്‍ത്തി അവനവന്‍റെ സീറ്റില്‍ തന്നെയിരിന്നു ഉറക്കം തുടര്‍ന്ന്.ചിലര്‍ ബസ്സില്‍ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിലെക്കും,സിഗരട്ട് വലിക്കാനും മറ്റുമായി ഇറങ്ങി.ഞാന്‍ എന്‍റെ സീറ്റില്‍ തന്നെ ഇരിന്നു.പതിയെ ഉറങ്ങാനായി കണ്ണുകളടച്ചു.അപ്പോളാണ് ഒരു ഒച്ച കേട്ട് ഞാന്‍ കണ്ണ് തുറന്നത്,ബസ്‌ സ്ടാന്റിന്റെ ഒരു കോണില്‍ ആള്‍ക്കൂട്ടം..ആരൊക്കെയോ ഉറക്കെ തെറി വിളിക്കുന്നു.ഒരു സ്ത്രീ കരയുകയും ഉറക്കെ പ്രാകുകയും ചെയ്യുന്നു.ആള്‍ക്കൂടം വലുതായി വന്നു..ബസ്സില്‍ ഉറങ്ങിക്കൊണ്ടിരുന്നവരെല്ലാം ചാടി എണീറ്റ്‌ ജനലില്‍ കൂടി പുറത്തെക്കെത്തി നോക്കുകയാണ്.ആകാംഷയോടെ ഞാനും തല ജനലില്‍ കൂടി വെളിയിലെക്കിട്ടു എത്തി നോക്കി.ചിലര്‍ ചേര്‍ന്ന് മെലിഞ്ഞു പൊക്കം കൂടിയ ഒരു കറുത്ത മനുഷ്യനെ പിടിച്ചു മാറ്റുന്നു.ഒരു ചുവന്ന ഷര്‍ട്ടും വെള്ള മുണ്ടും ആണയാളുടെ വേഷം.അയാളുടെ മുണ്ടില്‍ ചോരക്കറ പുരണ്ടിരുന്നത് ഞാന്‍ കണ്ടു.നിലത്തു ഒരു സ്ത്രീ കിടക്കുന്നു.ആളുകള്‍ പിടിച്ചു മാട്ടുമ്പോളും ആ നീളം കൂടിയ ചുവന്ന ഷര്‍ട്ടിട്ട മനുഷ്യന്‍ ആ സ്ത്രീയുടെ അടിവയറ്റില്‍ തൊഴിക്കുകയാണ്.തേവിടിച്ചി' അയാള്‍ അലറി.ആളുകള്‍ വട്ടം പിടിച്ചു അല്ലെങ്കില്‍ അയാള്‍ അവളെ കൊന്നേനെ.വിടെടാ നായിന്‍റെ മക്കളെ ഈ കൂത്തിച്ചിയെ ഞാനിന്നു കൊല്ലും.അയാള്‍ അലറി.എന്‍റെ കുടുംബ കാര്യത്തില്‍ ഒരു നാറിയും ഇടപെടേണ്ട എന്ന് പറഞ്ഞു അയാള്‍ വീണ്ടും പുലഭ്യം പറയാന്‍ തുടങ്ങി.ആ സ്ത്രീ അപ്പോളും അയാളെ പ്രാകുകയായിരിന്നു.അവരുടെ ചെവിയില്‍ നിന്നും വായില്‍ നിന്നും ചോര ഒലിക്കുന്നു.സംഭവം കൈവിട്ടു പോകുമെന്ന് മനസ്സിലായപ്പോള്‍ ആളുകള്‍ ഓരോരുത്തരായി അവനവന്‍റെ ബസ്സുകളിലേക്ക് തിരിച്ചു കയറാന്‍ തുടങ്ങി.ആ നീളം കൂടിയ ചുവപ്പ് ഷര്‍ട്ടുകാരന്‍ അപ്പോളേക്കും എങ്ങോട്ടോ അപ്പ്രത്യക്ഷനായി.വീണു കിടന്ന സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് ഓരോ ഓട്ടോയില്‍ കേറ്റി വിട്ടു.എല്ലാവരും പിരിഞ്ഞു പോയി തുടങ്ങി.ഞാന്‍ ഇരുന്ന ബസ്സില്‍ നിന്ന് ഇറങ്ങിയവരെല്ലാം തിരിച്ചു ബസ്സില്‍ കേറി.ചിലര്‍ ഈ സംഭവത്തെ കുറിച്ച് സംസാരിക്കുന്നു.സംഭവം നേരിട്ട് അടുത്ത് കാണാന്‍ പറ്റിയതിന്റെ ചാരിതാര്ത്യവും സന്തോഷവും ഉണ്ടായിരിന്നു അവരുടെ മുഘങ്ങളില്‍.ഡ്രൈവറും ബസ്സില്‍ കേറി ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു പതിയെ നീങ്ങി തുടങ്ങിയപ്പോള്‍ ഒരു മനുഷ്യന്‍ ബസ്സിലേക്ക് ചാടിക്കേറി.അതെ അയാള്‍ തന്നെ ചുവന്ന ഷര്‍ട്ടിട്ട നീളം കൂടിയ കറുത്ത മനുഷ്യന്‍. അയാള്‍ കയറിയതും ആളുകള്‍ പതുക്കെ മുറുമുറുക്കാന്‍ തുടങ്ങി.അയാള്‍ എല്ലാവരെയും ഒന്നിരുത്തി നോക്കി.അത് കണ്ടപ്പോള്‍ എല്ലാവരുടെയും വായും ചുണ്ടും പതുക്കെ അടഞ്ഞു.അയാളുടെ ഷര്‍ട്ട് തുറന്നു കിടക്കുന്നു.രോമാവൃതമായ മെലിഞ്ഞ ശരീരം.അയാളുടിതിരുന്ന വെള്ള മുണ്ടില്‍ രക്തക്കറ.അയാള്‍ ചെരുപ്പിട്ടിട്ടില്ലായിരിന്നു.ബസ്സില്‍ ആകെ മൊത്തം ഒന്ന് നോക്കി എന്നിട്ട് ഞാനിരുന്നതിന്റെ തൊട്ടു മുന്‍പിലത്തെ സീറ്റില്‍ വന്നിരിന്നു.മുന്‍പിലുള്ള കമ്പിയില്‍ കയ്യും തലയും ചേര്‍ത്ത് വച്ച് അയാള്‍ ഇരുന്നു.കണ്ടക്ടര്‍ അയാളുടെ അടുത്ത് വന്നു ടിക്കറ്റ്‌ ചോദിച്ചു.അയാള്‍ ഒന്നും മിണ്ടിയില്ല.ഒരു അമ്പതു രൂപ നോട്ടെടുത്ത് കൊടുത്തിട്ട് അയാള്‍ പറഞ്ഞു 'കൊല്ലം'.ഞാനയാളെ ശ്രദ്ധിച്ചു നോക്കി.ചെവിയില്‍ നിറയെ രോമം.കട്ടി മീശ,ഷേവ് ചെയ്തിട്ട് ദിവസങ്ങളായ മുഖം.അയാള്‍ക്ക്‌ കോം കണ്ണയിരിന്നു.ദയ ഒട്ടുമില്ലാതിരിന്ന ആ വൃത്തികെട്ട കണ്ണുകളില്‍ ഒരു വന്യത പ്രകടമായിരിന്നു.ബസ്‌ വേഗത കൈവരിച്ചു തുടങ്ങി.വീണ്ടും ചെറുതായിട്ട് മഴ വീഴുന്നു.ആ പൊക്കം കൂടിയ മനുഷ്യന്‍ ജനല്‍ കമ്പിയില്‍ ചാരിയിരുന്നുറങ്ങാന്‍ തുടങ്ങി.സ്വന്തം ഭാര്യയെ നിര്‍ദാക്ഷിണ്യം തല്ലിച്ചതച്ചിട്ടു സുഘമായുറങ്ങാന്‍ ഒരു ക്രിമിനല്‍ മനസ്സുള്ളവന് മാത്രമേ കഴിയൂ എന്ന് ഞാനോര്‍ത്തു.അങ്ങനെ ഓരോന്നാലോചിച്ച് സമയം പോയ്ക്കൊണ്ടിരിന്നു.ബസ്സിലുള്ളവരില്‍ ഏകദേശം എല്ലാവരും ഉറക്കത്തിലേക്കു വീണു കഴിഞ്ഞിരിന്നു.ബസ്‌ ആലപ്പുഴ എത്താറായി.മഴ പതിയെ ഉറക്കാന്‍ തുടങ്ങിയിരിക്കുന്നു. നല്ല വേഗത്തിലാണ് ബസ്‌ പോകുന്നത്.മണി 1130 .എല്ലാവരും ജനലിന്റെ ഷട്ടര്‍ അടച്ചിട്ടിരിക്കുന്നു.ഞാന്‍ പതിയെ എന്‍റെ സീറ്റിന്‍റെ വിന്‍ഡോ ഷട്ടര്‍ താഴേക്കു വലിച്ചടച്ചു.ഇപ്പോള്‍ ആകെ തുറന്നു കിടക്കുന്ന ഒരു ഷട്ടര്‍ എന്‍റെ മുന്‍പിലത്തെ സീറ്റിന്‍റെ ആണ്.ആ പൊക്കം കൂടിയ മനുഷ്യന്‍ മഴയും തണുപ്പിനെയും അവഗണിച്ചു ഷട്ടര്‍ തുറന്നിട്ടിരിക്കുന്നു.അതില്‍ കൂടി അടിക്കുന്ന മഴത്തുള്ളികള്‍ എന്‍റെ ദേഹത്തെക്കാണ് തെറിച്ചു വീഴുന്നത്.എന്തോ അതെനിക്ക് അസഹ്യമായി തോന്നി.മനസ്സില്‍ അയാളെ പ്രാകി കൊണ്ട് ഞാനും കണ്ണുകളടച്ചു ജനല്‍ കമ്പിയില്‍ ചാരി ഉറങ്ങാന്‍ തീരുമാനിച്ചു.ഇനിയും ഒന്നര മണിക്കൂറെങ്കിലും കഴിഞ്ഞാലെ ഹരിപ്പാട് എത്തുകയുള്ളൂ.പതിയെ ഞാന്‍ ഉറക്കത്തിലേക്കു വീണു.എപ്പോളോ വണ്ടി ഒന്ന് വല്ലാതെ കുലുങ്ങിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു.അപ്പോള്‍ കണ്ട കാഴ്ച എനിക്ക് എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല.എന്‍റെ മുന്‍പിലത്തെ സീറ്റില്‍ ഇരുന്ന ആ പൊക്കക്കാരന്‍ ബസ്സിന്‍റെ ജനലിലൂടെ തലയും കൈകളും പുറത്തേക്കിട്ടു എണീറ്റ്‌ നിക്കുന്നു.എന്താണ് സംഭവിക്കുന്നത്‌ എന്ന് ചിന്തിക്കാന്‍ പറ്റുന്നതിനു മുന്‍പേ അയാള്‍ ജനലിലൂടെ പുറത്തേക്കു ചാടി.അതും എതിരെ വന്ന ഒരു പാണ്ടി ലോറിയുടെ മുന്‍പിലേക്ക്.ആരും ഒന്നും അറിഞ്ഞില്ല.പെട്ടെന്നുള്ള ഞെട്ടലില്‍ നിന്നും ഞാന്‍ തിരിച്ചു വന്നപ്പോളേക്കും എല്ലാം കഴിഞ്ഞു.അയാള്‍ ലോറിയുടെ മുന്‍പില്‍ ഇടിച്ചു റോഡില്‍ വീണു.ആ ബസ്സില്‍ അത് കണ്ടത് ഞാന്‍ മാത്രം ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ തരിചിരിന്നു.ഒച്ച വക്കാനുള്ള ധൈര്യം വന്നില്ല.പകരം ഞാനെഴുന്നേറ്റു ഉറങ്ങിക്കൊണ്ടിരിക്കുന്ന കണ്ടക്ടറെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു.ആദ്യം അത് വിശ്വസിക്കാതിരുന്ന അയാള്‍ പെട്ടെന്ന് കാര്യത്തിന്‍റെ ഗ്വരവം മനസ്സിലാക്കി.അയാള്‍ ധൃതിയില്‍ മുന്‍പോട്ടു നടന്നു ചെന്ന് ഡ്രൈവറോട് കാര്യം പറഞ്ഞു.പെട്ടെന്ന് തന്നെ ഡ്രൈവര്‍ വണ്ടി റോഡിന്‍റെ വശത്തേക്ക് മാറ്റി നിര്‍ത്തി.പുറകെ വന്ന വണ്ടിക്കാരെ കൈ കാണിച്ചു നിര്‍ത്തി ഡ്രൈവര്‍ കാര്യം ചോദിച്ചു ആരും ഒന്നും കണ്ടില്ല.അയാള്‍ ചാടിക്കഴിഞ്ഞിട്ടു,എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു 5 മിനിട്ട് സമയം വേണ്ടി വന്നു.ഞാന്‍ പിന്നെ കണ്ടക്ടര്ഇനെ അറിയിച്ചു ബസ്‌ നിര്‍ത്തിയപ്പോലെക്കും അയാള്‍ ചാടിയ സ്ഥല കഴിഞ്ഞു ഒരു നാല് കിലോമീറ്റെരിന്കിലും കഴിഞ്ഞിരിന്നു.ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഓരോരുത്തരായി എണീറ്റ്‌ കാര്യം അന്വേഷിച്ചു തുടങ്ങി.ഇനിയും നിന്നിട്ട് കാര്യമില്ല എന്നുള്ള തീരുമാനത്തില്‍ എല്ലാവരും ഉറച്ചു നിന്ന്.ഇപ്പോള്‍ തന്നെ വണ്ടി ലേറ്റ് ആണ്.എല്ലാവര്ക്കും വീടുകളില്‍ എത്തണം.അങ്ങനെ ഒരു പൊതുസമ്മത പ്രകാരം ഡ്രൈവര്‍ വണ്ടി വീണ്ടും വിട്ടു.തിരിച്ചു ബസ്സില്‍ കയറിയ എനിക്ക് കുറ്റബോധം ആണോ ഭയമാണോ എന്താണ് അപ്പോള്‍ തോന്നിയത് എന്നെനിക്കറിയില്ല.എന്‍റെ കണ്‍ മുന്‍പില്‍ വച്ചൊരു മനുഷ്യന്‍ മരണത്തിലേക്ക് സ്വയം എടുത്തു ചാടുന്നു.ഞാനത് കണ്ടു കൊണ്ട് പ്രതികരിക്കാനാകാതെ....എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.കണ്ണുകള്‍ ഇറുക്കി അടച്ചു ഞാനിരിന്നു.കുറച്ചു നേരം ആളുകള്‍ അയാളെക്കുറിച്ച് സംസാരിച്ചു.പിന്നെ എല്ലാവരും പഴയ പോലെ ഉറക്കത്തിലേക്ക്.പറഞ്ഞു പഴകിയ ഒരു മഹത് വാക്യം ഞാനോര്‍ത്തു.ജീവിതം ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ഒരു നീണ്ട യാത്ര ആണ്.ആ യാത്രയില്‍ കണ്ടു മുട്ടുന്ന അപരിചിതര്‍ നമ്മള്‍.അതെ ആ പൊക്കം കൂടിയ മനുഷ്യന്‍റെ ജീവിതത്തിലെ അവസാന നിമിഷങ്ങളായിരിന്നില്ലേ അത്.അപരിചിതന്‍ ആണെങ്കില്‍ പോലും കുറച്ചു നേരം യാത്രയില്‍ കൂടെ ഉണ്ടായിരുന്ന ഒരാള്‍ .അയാള്‍ക്കൊരു അപകടം പറ്റി എന്നറിഞ്ഞിട്ടും വെറും നാലോ അഞ്ചോ കിലോമീറ്ററുകള്‍ വണ്ടി തിരിച്ചു വിടാന്‍ അതിലെ യാത്രക്കാര്‍ സമ്മതിച്ചില്ല.മനുഷ്യരുടെ സ്വാര്‍ത്ഥത.അയാള്‍ തല്ലിച്ചതച്ച ആ സ്ത്രീ അയാളുടെ ഭാര്യ ആയിരിക്കാം.അവര്‍ക്ക് കുട്ടികളും ഉണ്ടായിരിക്കാം.ആ കുട്ടികളും സ്ത്രീയും ഇന്ന് രാത്രിയില്‍ ഒന്നുമറിയാതെ ഉറങ്ങുകയായിരിക്കും.നാളെ ചിലപ്പോള്‍ അറിയുന്നത് അയാളുടെ മരണ വാര്‍ത്ത ആയിരിക്കും.എത്ര ഉപദ്രവിച്ചാലും സ്വന്തം ഭര്‍ത്താവല്ലേ.അയാളുടെ കുട്ടികളുടെ അച്ഛനല്ലേ.എന്‍റെ മനസ്സില്‍ എന്തോ ഒരു സങ്കടം.
പിറ്റേന്ന് പത്രത്തില്‍ വായിച്ചു വഴിയരുകില്‍ ഒരു ശവശരീരം.തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ തല തകര്‍ന്നിരിക്കുന്നു.തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ കിടന്ന ആ മൃത ദേഹത്തെ കുറിച്ചുള്ള വിവരങ്ങളില്‍ ചുവന്ന ഷര്‍ട്ടും,വെള്ള മുണ്ടും ഏകദേശം 6 അടി ഉയരവുമുള്ള പുരുഷന്‍.അത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ അയാളുടെ കട്ടി മീശയും കോംകണ്ണും.ഇപ്പോളും പത്രങ്ങളില്‍ കാണുന്ന മരണ വാര്‍ത്തകളില്‍ തിരിച്ചറിയാത്ത ശവശരീരങ്ങളെ പറ്റി വായിക്കുമ്പോള്‍ ഞാനോര്‍ക്കും,ആരെങ്കിലും ഞാന്‍ ചെയ്തത് പോലെ നിശബ്ദനായി ആ മരണങ്ങള്‍ക്ക് ദ്രിക്സാക്ഷി ആയിട്ടുണ്ടായിരിക്കാം.എന്നെപ്പോലെ ഒന്നും ചെയ്യാനാകാതെ കൈയും കെട്ടി ആ ആത്മാഹൂതികള്‍ അല്ലെങ്കില്‍ കൊലപാതകങ്ങള്‍ ഒരര്‍ത്ഥത്തില്‍ കണ്ടു രസിച്ചിരിക്കാം.ഇപ്പോളും എവിടെയെങ്കിലും അയാള്‍ തല്ലിയ സ്ത്രീയും അവര്‍ക്ക് ഉണ്ടായിരിക്കാവുന്ന കുട്ടികളും അവര്‍ക്കുണ്ടായ തീരാ നഷ്ടത്തിന് അല്ലെങ്കില്‍ അവര്‍ക്കുണ്ടായ രക്ഷയെ കുറിച്ച് ഓര്‍ക്കുന്നുണ്ടായിരിക്കാം.എന്‍റെ കണ്‍ മുന്‍പില്‍ പൊലിഞ്ഞു പോയ ആ ആത്മാവിനു ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ പോസ്റ്റ്‌ ഇവിടെ നിര്‍ത്തുന്നു..