Wednesday, September 7, 2011

രണ്ടു പെണ്‍കുട്ടികളും മൂന്നു അമ്മമാരും...പിന്നെ നമ്മളും


ഇത് എഴുതാതെ പറ്റില്ലാ.....ഒന്നും കിട്ടാനോ കൊടുക്കാനോ വേണ്ടിയല്ല എന്‍റെ ഈ പോസ്റ്റ്‌...ഒരു മനസമാധാനത്തിനു വേണ്ടി മാത്രം..

ആദ്യത്തെ പെണ്‍കുട്ടി..

പേര് മെലീസ്സ....
വയസ്സ്..പത്ത്
പഠനം...ഏറണാകുളം ജില്ലയിലെ പ്രശസ്തമായ ഒരു പബ്ലിക്‌ സ്കൂളില്‍
ഇഷ്ട ഭക്ഷണം...സാന്‍ഡ് വിച്ച്
മാതാ പിതാക്കള്‍....ഒസ്ട്രലിയയില്‍

ഈ പെണ്‍കുട്ടിയും അവളുടെ ജീവിതവും വളരെ യാദൃശ്ചികമായി ആണ് എന്‍റെ മനസ്സില്‍ ഇടം പിടിച്ചത്...

വാചാലയായ ഒരു സ്ത്രീ..അതാണ്‌ ഈ കുട്ടിയുടെ അമ്മയെക്കുറിച്ച് എനിക്ക് തോന്നുന്നത്..മാതൃ വാത്സല്ല്യം ആവോളം ഇവരിലുണ്ട്..നാട്ടിലെ സ്കൂളില്‍ തന്‍റെ മകളെ വിട്ടത്,അവള്‍ ഇവിടെ ഈ സായിപ്പിന്‍ പിള്ളേരുടെ കൂടെ വളര്‍ന്നു വഴി തെറ്റി പോകാതിരിക്കാന്‍ വേണ്ടിയാണ് എന്നതാണ് അവരുടെ പക്ഷം..

ആയിരിക്കാം.....ഏതൊരു മാതാവും ചിന്തിക്കുന്നത് പോലെ അവരും ചിന്തിച്ചു...

മേലീസ്സയെക്കുറിച്ച് പറയുമ്പോള്‍,..... ആ സ്ത്രീ , മാതൃ സ്നേഹം എന്ന അവാച്യമായ അനുഭൂതിയില്‍ സ്വയം മുങ്ങിത്താഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്....

അതാണ്‌ അമ്മ...അവള്‍ ഒരു സ്ത്രീ എന്ന തലത്തില്‍ നിന്നും ദൈവ തുല്യതയിലേക്ക് എത്തുമ്പോള്‍ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുന്ന പ്രകാശം...സ്നേഹത്തിന്‍റെ പ്രകാശം,കരുതലിന്റെ പ്രകാശം...

സ്വന്തം മകളായ മേലീസ്സയെ പറ്റി സംസാരിക്കുമ്പോള്‍ ഈ പ്രകാശം ആ സ്ത്രീ ചുറ്റും ഉള്ളവരിലേക്ക് പ്രസരിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്....

ആ സ്ത്രീയെ ഞങ്ങള്‍ ചേച്ചി എന്നാണു വിളിക്കുന്നത്‌.സ്വദേശം മധ്യതിരുവിതാംകൂര്‍...അങ്ങനെ പറയുകയേ നിവര്‍ത്തിയുള്ളൂ..കാരണം ഇവര്‍ ഒരു പ്രതീകം മാത്രം..എത്രയോ എന്‍ ആര്‍ ഐ അമ്മമാരില്‍ ഒരാള്‍ .....അച്ഛനെ എന്തേ പാടെ ഒഴിവാക്കിയത് എന്ന് ചോദിച്ചാല്‍??...ഇത് അമ്മയും മകളും തമ്മിലുള്ള ഒരാത്മ ബന്ധത്തിന്‍റെ കഥയാണ്‌ എന്ന് പറഞ്ഞ് ഒഴിയാനേ എനിക്കിപ്പോള്‍ പറ്റുള്ളൂ...

മെലീസ്സ....ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല....ഈ അമ്മ പറഞ്ഞുള്ള അറിവ് മാത്രം...

സുന്ദരിയായ ഒരു കൊച്ചു മിടുക്കി...നാട്ടില്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്നു..അഞ്ചാം ക്ലാസ്സില്‍...
ദിവസവും രാത്രി അമ്മയുടെ ഫോണ്‍ കാള്‍ വരുന്നത് വരെ ഉറങ്ങാതെ കാത്തിരിക്കുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി..എല്ലാ ദിവസവും ബ്രേക്ക്‌ ഫാസ്റ്റ് ഇഡലിയും ചമ്മന്തിയും ആയതിന്‍റെ പേരില്‍ അമ്മയോട് പരാതി പറയുന്ന ഒരു കുഞ്ഞ്...കൂട്ടുകാരുടെ അമ്മമാര്‍ എല്ലാ മാസവും അവരെ കാണാന്‍ വരുകയും ഇഷ്ട്ട ഭക്ഷണം കൊടുക്കുകയും ചെയ്യുമ്പോള്‍ തന്നെ കാണാന്‍ അപ്പൂപ്പനും അമ്മൂമ്മയും വരുന്നതിനെക്കുറിച്ച് പരാതി പറയുന്ന ഒരു പാവം പെണ്‍കുട്ടി...

എല്ലാ മൂന്നു മാസം കൂടുമ്പോഴും സ്കൂളില്‍ നിന്നും ടൂര്‍..പല സ്ഥലങ്ങളിലേക്ക്....അപ്പോളും അവളുടെ കൂട്ടുകാരെ കാണാന്‍ അവരവരുടെ അമ്മമാരും അച്ചന്മാരും...

അഡ്മിഷന്‍ ഫീ ഒരു ലക്ഷം രൂപ,കൂടാതെ ഓരോ മാസത്തെയും സ്കൂള്‍ ഫീസ്‌ പതിനയ്യായിരം രൂപ....ഇതില്‍ മൂന്നു നേരം ഉള്ള ഭക്ഷണം,താമസം....തുടങ്ങി കുട്ടികളുടെ ഔട്ട്‌ ഡോര്‍ ഗെയിംസ് വരെ ഉള്‍പ്പെടും..
ഔട്ട്‌ ഡോര്‍ ഗെയിംസ് എന്തൊക്കെയാണെന്നോ....വോളിബോള്‍ ,ഫുട്ബോള്‍ എന്നിങ്ങനെ തുടങ്ങി ഹോഴ്സ് രൈടിംഗ് വരെ....

ഈ ചിലവൊക്കെ എങ്ങനെ വഹിക്കും എന്ന് ഞാന്‍ ഒരിക്കല്‍ ആ സ്ത്രീയോട് ചോദിച്ചു...ചിരിച്ചു കൊണ്ട് അവര്‍ മറുപടി പറഞ്ഞു.."ഇവിടെ ഓവര്‍ ടൈം ചെയ്യുന്നത് , കാശിനോടുള്ള ആര്‍ത്തി കൊണ്ടല്ല....മോളെ നല്ലപോലെ വളര്‍ത്തണം,നല്ല വിദ്യാഭ്യാസം കൊടുക്കണം,അവള്‍ക്കു നല്ല ഒരു ഭാവി ഉണ്ടാവണം...""

അതാണ്‌ അമ്മ, അതാണ്‌ സ്നേഹം, അതാണ്‌ ഈശ്വരന്‍...എല്ലാ അമ്മമാരും ഇങ്ങനെയാണ് എന്ന് എന്നെ ഭോധ്യപ്പെടുത്തിയത് രഞ്ജിനിയുടെ അമ്മയായിരിന്നു...

രഞ്ജിനി...അവളാണ് ഈ കഥയിലെ രണ്ടാമത്തെ പെണ്‍കുട്ടി...

വെറുതെ ഇരുന്നപ്പോള്‍ ചാറ്റ് ചെയ്യാന്‍ കിട്ടിയ എന്‍റെ ഒരു സുഹൃത്താണ് രണ്ജിനിയെക്കുറിച്ച് എന്നോട് പറഞ്ഞത്...മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ വരുന്ന "വിശ്വസിച്ചാലും ഇല്ലെങ്കിലും "എന്ന പ്രോഗ്രാം കാണാന്‍ എന്നോട് അവന്‍ ആവശ്യപ്പെട്ടു...അങ്ങനെ മലയാളം ട്യൂബ് ഡോട്ട് കോം എന്ന വെബ്‌ സൈറ്റില്‍ ഉള്ള "വിശ്വസിച്ചാലും ഇല്ലെങ്കിലും"എന്നുള്ള പ്രോഗ്രാം ഞാന്‍ കണ്ടു.....(ഇവിടെ ഞങ്ങള്‍ മല്ലൂസിന് മലയാളം ചാനല്‍ പരിപാടി കാണണമെങ്കില്‍ ഈ വെബ്‌ സൈറ്റ് കാണുകയെ നിവര്‍ത്തിയുള്ളൂ)

ഞാന്‍ കണ്ടത് വിവരിക്കാം..

പേര്..രെന്ജിനി
വയസ്സ്..പന്ത്രണ്ട്
സ്കൂള്‍..നാലുചിറ ഗവന്മേന്റ്റ് യു പി സ്കൂള്‍
ഇഷ്ട ഭക്ഷണം..."അറിയില്ല"
മാതാ പിതാക്കള്‍...അച്ഛന്‍ മരിച്ചു,അമ്മക്ക് കാന്‍സര്‍,കൂടാതെ മാനസിക രോഗിയും

ഇതാണ് രഞ്ജിനി...പഠിക്കാന്‍ മിടുക്കി..സ്കൂളിലെ ഏറ്റവും നല്ല വിദ്യാര്‍ഥിനി......

വീട്ടില്‍ ഈ പന്ത്രണ്ട്കാരിയും മനസ്സിന് സുഖമില്ലാത്ത അമ്മയും മാത്രം.......

സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ അമ്മയെ ശുശ്രൂഷിക്കാനും,അയല്‍ക്കാര്‍ അരി നല്‍കിയാല്‍ അത് കൊണ്ട് ചോറ് വയ്ക്കാനും, വൈദ്യുതി ഇല്ലാത്ത വീട്ടില്‍ മണ്ണെണ്ണ വിളക്ക് കത്തിക്കാനും ഇവള്‍ മാത്രം...വീട് എന്ന് ഞാന്‍ പറഞ്ഞത് ആലന്കാരികം മാത്രം...ഒരു മുറി ചായ്പ്പ്..പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു കിലോ മീടെര്‍ ദൂരെ ഉള്ള പുഴയില്‍ പോകണം...അല്ലെങ്കില്‍ അടുത്തുള്ള വീടുകളില്‍....

ആ പ്രോഗ്രാമില്‍ രഞ്ജിനിയുടെ അമ്മയോട് ചാനല്‍ അവതാരകര്‍ ചോദിച്ച ഒരു ചോദ്യം ഞാന്‍ എഴുതുകയാണ്..

മകളെ പഠിപ്പിക്കാന്‍ ആരെങ്കിലും മുന്‍കൈ എടുത്താല്‍ നിങ്ങള്‍ അത് സമ്മതിക്കുമോ??

അവ്യക്തമായ ആ അമ്മയുടെ (മാനസിക രോഗിണിയായ) ഉത്തരം.."എന്‍റെ മകള്‍ എന്നും എന്‍റെ കൂടെ വേണം,അവളെ ആരും ഉപദ്രവിക്കാതെ ഇരിക്കാന്‍ ഞാന്‍ കൂടെ വേണം...അവള്‍ കുഞ്ഞാണ്...ഈ സ്ഥലം നല്ലതല്ല...അത് കൊണ്ട് ഞാന്‍ ഒരിക്കലും അവളെ ആര്‍ക്കും വിട്ടു കൊടിക്കില്ലാ"....

രഞ്ജിനി, തന്‍റെ അമ്മയോട് ബ്രേക്ക്‌ ഫാസ്റ്റ് മോശമായി എന്ന് പറയാറില്ല...കാരണം പ്രാതല്‍ എന്താണെന്ന് അവള്‍ക്കറിയില്ല...സ്കൂളില്‍ നിന്ന് കിട്ടുന്ന ഉച്ചക്കഞ്ഞി ആണ് അവളുടെ പ്രാതല്‍...

രണ്ജിനിക്ക് ഉച്ചക്കഞ്ഞി കിട്ടും....അവളുടെ അമ്മക്കോ???മകള്‍ സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞ്,അയല്‍പക്കക്കാര്‍ അരി കൊടുത്ത്,ഈ കൊച്ചു പെണ്‍കുട്ടി അത് ചോര്‍ ആക്കിയാല്‍ മാത്രം ആണ് അവര്‍ക്ക് ഭക്ഷണം.......

ഭക്ഷണം അല്ലാ ആ അമ്മയുടെ പ്രശ്നം...ഇടക്കൊക്കെ വീണു കിട്ടുന്ന ബോധാവസ്ഥയില്‍ തന്‍റെ മകള്‍ "രഞ്ജിനി " അതാണ്‌ അവരുടെ പ്രശ്നം....

രഞ്ജിനി...ദുരിതങ്ങളില്‍ക്കൂടി ദുരിതങ്ങളിലേക്ക് സഞ്ചരിക്കുന്നവള്‍...നാളെ എന്നത് അവള്‍ക്കു വിഷയമല്ല...ഇന്ന് എങ്ങനെ ഭക്ഷണം കഴിക്കാം എന്നതാണ് അവള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന്....

രഞ്ജിനിയുടെ അമ്മ....വിശപ്പ്‌ അവര്‍ക്ക് പുതുമയല്ല....പന്ത്രണ്ട് വയസ്സുകാരിയായ മകളെ എങ്ങനെ സംരക്ഷിക്കും എന്നുള്ളതാണ് അവരുടെ പ്രയാസം

രണ്ടു അമ്മമാര്‍....ഒരാള്‍.... കഷ്ട്ടപ്പെട്ടു സ്വന്തം മകള്‍ക്ക് വേണ്ടുന്നത് എന്തും ചെയ്യാന്‍ ഒരുക്കമാണ്....
മറ്റൊരു അമ്മ...ഒന്നും ചെയ്യാന്‍ നിവര്‍ത്തി ഇല്ലാതെ,വല്ലപ്പോളും കിട്ടുന്ന സ്വബോധത്തില്‍ മകളെക്കുറിച്ച് ആവലാതിപ്പെടുന്ന സ്ത്രീ ....

രണ്ട് സ്ത്രീകള്‍ .......രണ്ട് പെണ്‍ കുട്ടികള്‍...

ഒരാള്‍ സര്‍വ സുഖങ്ങളില്‍ കഴിഞ്ഞിട്ടും അമ്മയുടെ സ്നേഹം കിട്ടാത്തവള്‍..അമ്മയോ... മകള്‍ക്ക് വേണ്ടി രാ പകല്‍ ഇല്ലാതെ അധ്വാനിക്കുന്നവള്‍....
മറ്റൊരുവള്‍ , ദുരിതക്കടലില്‍ കിടക്കുന്നു....അമ്മയോ..സ്വബോധമില്ലാതെ ജീവിക്കുന്നു...



കണ്ണ് നിറഞ്ഞാണ് ഈ രണ്ട് അമ്മമാരെയും ഞാന്‍ ഉള്‍ക്കൊണ്ടത്‌...ഒരു മകള്‍ എല്ലാ സുഖത്തിനും നടുവില്‍ .....പക്ഷെ അമ്മ എന്ന സ്നേഹ മൂര്‍ത്തി അടുത്തില്ല...
മറ്റൊരാള്‍...അമ്മയുണ്ട്‌ കണ്മുന്‍പില്‍...ദുരിതം മാത്രം അനുഭവിക്കുന്ന,അല്ലെങ്കില്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരമ്മ...

പക്ഷെ അമ്മ എന്ന വാക്കിന്‍റെ പരിപൂര്‍ണ്ണമായ അര്‍ത്ഥം എനിക്ക് മനസ്സിലാക്കി തന്നത് വേറൊരു അമ്മയാണ്....

ആ അമ്മയാണ് ഇന്ന് രഞ്ജിനിയുടെ പഠനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്..........

പേര് പുറത്തു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ആ അമ്മയെക്കുറിച്ച് എന്‍റെ സുഹൃത്താണ് എന്നോട് പറഞ്ഞത്....


അവരെക്കുറിച്ച് അവരുടെ അനുവാദമില്ലാതെ എനിക്കെഴുതാന്‍ സാധിക്കില്ല....പക്ഷെ ഒന്ന് പറയാം.......രഞ്ജിനിയെ സഹായിക്കുന്ന ആ അമ്മക്ക്
ആകെയുള്ള വരുമാനം പെന്‍ഷന്‍ മാത്രമാണ്..
..........അവര്‍ക്കും ഉണ്ട് പ്രാരബ്ധങ്ങള്‍.........

ഈ രണ്ടു പെണ്‍കുട്ടികളില്‍ ഒരാളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ ആ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട്,അഹങ്കരിച്ചും,ധൂര്‍ത്തടിച്ചും ഇന്നലെയും ഇന്നും നാളെയും നഷ്ട്ടമാക്കുന്ന പണത്തിനു പിന്നിലെ പാപത്തിന്,ഈശ്വരനോട് മാപ്പ് ചോദിച്ചു കൊണ്ടും ഞാന്‍ നിര്‍ത്തുന്നു....

Saturday, August 20, 2011

വൈകിട്ടെന്താ പരിപാടി...

വൈകിട്ടെന്താ പരിപാടി...
എല്ലാ ദിവസവും വൈകിട്ടത്തെ പരിപാടി ബോറടിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി കൂലംകശമായി ചിന്തിക്കാന്‍ തുടങ്ങി...
വൈകിട്ടെന്താ പരിപാടി...

" ഫിഷിങ്ങിനു പോയാലോ" കൂട്ടത്തില്‍ "ബുദ്ധിയുള്ള" അഗസ്റ്റിന്‍ അഭിപ്രായം പ്രകടിപ്പിച്ചു...
അത് കൊള്ളാം.....എല്ലാവരും ഏറ്റു പിടിച്ചു...

"ഫിഷിംഗ്"...ഈശ്വരാ ആലപ്പുഴയുടെ മധ്യഭാഗത്ത്‌....ഹരിപ്പാട്.. വെള്ളത്തിന്‍റെ നടുക്ക് ആറ്റില്‍ പള്ളത്തിയെ ഇഴത്തോര്‍ത്തു വച്ച് പിടിക്കുന്നത്‌ കണ്ട ഓര്‍മ്മ മാത്രമുള്ള ഞാന്‍ ഇവിടെ ഓസ്ട്രേലിയയില്‍ കടലില്‍ ഫിഷിങ്ങിനു പോകുന്നു...പണ്ടേ എനിക്ക് വെള്ളം പേടിയാണ്,,,കുളിക്കാനും കുടിക്കാനും പിന്നെ മറ്റു ചില ആവശ്യങ്ങള്‍ക്കും (ഇവിടെ ആണെങ്കില്‍ ആ ആവശ്യങ്ങള്‍ക്ക് ടിഷുപേപ്പര്‍ ഉണ്ട്) പിന്നെ കള്ള് കുടിക്കുമ്പോള്‍ വെറുതെ ഒരു ജാടക്ക് രണ്ടു ഐസ് ഇടുന്നതുമാണ് ഞാനും വെള്ളവും തമ്മിലുള്ള ആകെയുള്ള ആത്മബന്ധം...ആ ഞാന്‍ കടലില്‍ മീന്‍ പിടിക്കാന്‍...ഓര്‍ക്കുമ്പോള്‍ തന്നെ ദവിടുന്നൊരു 12 വോള്‍ട്ട് ദേങ്ങോട്ടോ പാഞ്ഞു..

ഡോള്ഫിനും,സ്രാവും,പിന്നെ ഇതും പോരാത്തതിന് മുതലയും ഉള്ള ഈ ഡാര്‍വിന്‍ തീരത്ത് കടലില്‍ ഇറങ്ങുന്നത് തന്നെ അപകടമാണ്...അങ്ങനെയുള്ള കടലില്‍ ഞാന്‍....ദൈവമേ എന്തൊരു പരീക്ഷണം..

"ok ,നാളെ വൈകിട്ട് നാലുമണിക്ക് നമ്മള്‍ മീന്‍ പിടിക്കാന്‍ പോകുന്നു,രാവിലെ പോയി ചൂണ്ട ,വല,ആദിയായവ ഞാന്‍ വാങ്ങിച്ചോളാം.."ഘനഗംഭീര ശബ്ദത്തോടെ ജിസ്മോന്‍ അലറി.......

ജിസ്മോന്‍ പറഞ്ഞാല്‍ പറഞ്ഞതാ,എല്ലാരും അനുസരിക്കും,പ്രത്യേകിച്ച് ഭക്ഷണ കാര്യത്തില്‍ ജിസ്മോന്‍ ഒരു തീരുമാനം എടുത്താല്‍ എടുത്തതാ..

ദൈവമേ ഞാന്‍ കുടുങ്ങി...രണ്ടു വയസ്സുവരെ മുട്ടേല്‍ നീന്തിയതല്ലാതെ നീന്തലുമായി എനിക്ക് അനതിവിദൂരമായ ബന്ധം പോലും ഇല്ല...എങ്ങാനും വെള്ളത്തില്‍ വീണാല്‍ പിന്ന തോട്ടപ്പള്ളി തീരത്തെ ഞാന്‍ പൊങ്ങൂ എന്നെനിക്ക് ഉറപ്പാണ്‌...

സഭ പിരിഞ്ഞു...ഞാന്‍ നേരെ എന്‍റെ വീട്ടില്‍ എത്തി...ഈശ്വരാ ഇനി വെറും മണിക്കൂറുകള്‍ .....നാളെ നേരം വെളുക്കുമ്പോള്‍ വള്ളോം വലയുമായിട്ടു ലവരിങ്ങേത്തും...ഹോ എന്തൊരു പരീക്ഷണം...

ഐഡിയ...."അമരം,ചെമ്മീന്‍,ജലോത്സവം മുതലായ സിനിമകള്‍ രാത്രി ഇരുന്നു കാണാം..""

ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു...മരണം എന്നെ തുറിച്ചു നോക്കുന്നത് പോലെ...വേഗം തന്നെ മലയാളം സിനിമകള്‍ ഉള്ള സൈറ്റില്‍ ചാടിക്കേറി.

അങ്ങനെ രാത്രി മുഴുവന്‍ സിനിമയും കണ്ട്‌,u ടുബില്‍ നിന്ന് കുറച്ചു നീന്തല്‍ ടെക്ക്നിക്സും പഠിച്ച് ആത്മബലം വരുത്തി ഞാന്‍ കിടന്നുറങ്ങി..

പിറ്റേന്ന്....സ്ഥലം കടല്‍ത്തീരം...മണി 5 .....

ജിസ്മോന്‍,അഗസ്റ്റിന്‍,സജി,ഐമോന്‍ ,പിന്നെ ഞാനും .....

വലയും,ചൂണ്ടയും കാണിച്ച് ടെക്ക്നിക്കല്‍ വിശദീകരണം തരുകയാണ്‌ ജിസ്മോന്‍...

ജിസ്മോന്‍...പുള്ളിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു 6 അടി പൊക്കം,90 കിലോ ഭാരം,മൊരുമൊരാ രോമം,പിന്നെ 5 സ്പീക്കര്‍ വോയിസ്‌ സിസ്റ്റം,........ ആകാശത്തിനടിയിലും മുകളിലും സൈഡിലും ഉള്ള എന്ത് കാര്യത്തെ കുറിച്ചും "അപാരമായ" ജ്ഞാനം...ഇത്രയും ജ്ഞാനവും ആര്‍ക്കു വേണമെങ്കിലും പകര്‍ന്നു കൊടുക്കാനുള്ള വിശാല മനസ്കത...എന്ത് സംശയവും ഏത് പാതിരാത്രിയിലും പുള്ളിയോട് ചോദിക്കാം...ഇതാണ് ആ ആജാന ബാഹുവിനെ ആദ്യം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്,...പിന്നെ പിന്നെ മനസ്സിലായി നമുക്ക് ചോദിക്കമെന്നെ ഉള്ളൂ...ഉത്തരം പുള്ളിക്ക് തോന്നുന്ന രീതിയിലാണ്‌...ഞാന്‍ ഉദാഹരിക്കാം..

ചോദ്യം...ഡാ ജിസ്മോനെ ഈ അണ്ണാ ഹസ്സാരെ ആരാ??
ഉത്തരം ഫ്രം ജിസ്മോന്‍...അത് തമിഴ്നാട്ടില്‍ അണ്ണാ ഡി എം കെ ക്ക് ബതലായിട്ടു തമിഴ് ഈഴം മക്കളുടെ ഒരു പ്രോട്ടെസ്ട്ടിംഗ് വിംഗ് ആണ്...അത് 1991 മുതല്‍ നിലവിലുണ്ടായിരിന്നു...പക്ഷെ വീരപ്പന്‍ മരിച്ചപ്പോള്‍ ലങ്കന്‍ തീവ്ര വാദികള്‍, അതായത് പുലികള്‍ ഏറ്റെടുത്തു..അതിനു ശേഷം നോര്‍ത്ത് ഇന്ത്യയില്‍ 1998 മുതല്‍ സജീവമായിരിന്ന ഒരു വിഭാഗം വിമതര്‍ ഈ സംഘത്തോടൊപ്പം ചേര്‍ന്ന്...അങ്ങനെ ആണ് ഈ "അണ്ണാ ഹസാരെ" എന്ന ഗ്രൂപ്പ് ശക്തമായത്‌..അതുകൊണ്ടാണ് "അണ്ണാ..എന്ന് തമിഴകത്തെ പ്രതിനിധീകരിക്കുകയും, "ഹസാരെ" എന്നത് നോര്‍ത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു "അണ്ണാ ഹസാരെ"എന്നുള്ള ഒരു സംരഭം ഉരുത്തിരിഞ്ഞത്...

ചുരുക്കി പറഞ്ഞാല്‍ ഇതാണ് ജിസ്മോന്‍...എങ്ങനെയുണ്ട്???

ആ ജിസ്മോന്‍ ഇപ്പോള്‍ ചൂണ്ട ഉണ്ടാക്കിയിരിക്കുന്ന കോപ്പര്‍ അലുമിനിയം മിശ്രിതത്തെ കുറിച്ച് കടല്‍ത്തീരത്ത് വച്ച് പ്രസംഗം നടത്തുന്നു...
അന്തം വിട്ടു കുന്തം വിഴുങ്ങിയത് പോലെ ഞങ്ങള്‍....എനിക്കാണെങ്കില്‍ ഒന്നിനും രണ്ടിനും, ഒന്നുകൂടെ പോയാല്‍ കൊള്ളാമെന്നുണ്ട്..പക്ഷെ മുന്നില്‍ അതി വിശാലമായ കടല്‍....നാട്ടിലാണെങ്കില്‍ ഒന്നല്ല രണ്ടല്ല പത്തിന് വരെ പറ്റിയ location ...പക്ഷെ ഇത് ഓസ്ട്രെലിയ ആണ്...ലവന്മാര് satalite വഴി ലൈവ് telecast കാണും..സംഗതി മുഴുമിപ്പിക്കുന്നതിനു മുന്‍പ് തന്നെ പോലീസ് വരും...പിന്നെ ബാക്കി ഇന്ത്യന്‍ എമ്പസ്സിയിലോ ജെയിലിലോ മുഴുമിപ്പിക്കം...ഈ ഇന്ത്യന്‍ എംബസി എവിടെയാണിവിടെ അടുത്തുള്ളത് എന്ന് ഞാന്‍ ആലോചിച്ചു നിന്നപ്പോള്‍ പെട്ടെന്ന്..."ഡാ നീയാണ് ആദ്യം വെള്ളത്തില്‍ ഇറങ്ങേണ്ടത്"" ജിസ്മോന്‍ എന്നോട് ആജ്ഞാപിച്ചു..

ഞാന്‍ ചോദിച്ചു ..."ഡാ ജിസ്മോനെ എന്തിനാ വെള്ളത്തില്‍ ഇറങ്ങുന്നെ??കരക്കിരുന്നു ചൂണ്ടയിട്ടാല്‍ പോരെ??
ജിസ്മോന്‍ തെക്കുപടിഞ്ഞാറു ദിശയിലേക്കു കഴുത്ത്‌ തിരിച്ചിട്ട്‌ ഇങ്ങനെ മൊഴിഞ്ഞു..."നീ കാറ്റ് വീശുന്നത് കണ്ടില്ലേ?കടല്‍ക്കാക്കള്‍ പറക്കുന്നത് കണ്ടില്ലേ??എന്തിനു ഈ മണല്‍ത്തരികളുടെ നനവ്‌ അനുഭവിക്കുന്നില്ലേ??ഇത് കടലിറങ്ങുന്ന സമയമാണ്...അതായത് ചന്ദ്രായനം...ഓ സോറി നിനക്ക് മനസ്സിലായില്ല അല്ലെ??ചന്ദ്രയാനം എന്ന് വച്ചാല്‍ ചന്ദ്രനിലെ ജലതന്മാത്രകളും ഭൂമിയിലെ ജലതന്മാത്രകളും തമ്മിലുള്ള ഒരു electro magnetic ബോണ്ട്‌ ശക്തമാകുന്ന സമയമാണിത്...so we will all go into the sea and will use fishing net instead ഓഫ് ചൂണ്ട.."""

ജിസ്മോന്‍ കുറച്ചു നേരം കണ്ണുകള്‍ അടച്ചു നിന്ന്...ഞങ്ങള്‍ അവന്‍റെ മുഖത്തേക്ക് നോക്കി ബഹുമാനത്തോടെ നിന്ന്...

പെട്ടെന്ന് വെകിളി പിടിച്ച കാളയെ പോലെ ജിസ്മോന്‍ വെട്ടിത്തിരിഞ്ഞ് കടലിലേക്ക്‌ നടന്നു...കണ്ടാല്‍ മമ്മൂട്ടി കിങ്ങില്‍ നടക്കുന്ന പോലെ....

ഞങ്ങള്‍ എല്ലാം പുള്ളിയെ ഫോള്ലോ ചെയ്തു...

പെട്ടെന്ന് ജിസ്മോന്‍ തിരിഞ്ഞു....എന്നെ നോക്കി ഇങ്ങനെ അലറി.."നമ്മള്‍ വലയും പിടിച്ചു കൊണ്ട് കടലിലെക്കിറങ്ങും,വലയുടെ ആദ്യത്തെ അറ്റം നിന്‍റെ കൈയിലായിരിക്കും ,പിന്നെ അഗസ്റ്റിന്‍,സജി,ഐമോന്‍ എന്നിവര്‍ വലയുടെ ബാക്കി ഭാഗവും പിടിച്ചു കടലിലെക്കിറങ്ങും,വലയുടെ എന്‍ഡ് ഞാന്‍ പിടിക്കും...നമ്മള്‍ കടലില്‍ ഒരു തട സൃഷ്ട്ടിക്കും...ഇതാണ് പ്ലാന്‍...ഓക്കേ

(ഇവിടെ കടല്‍ ഇറങ്ങുമ്പോള്‍ നമ്മുക്ക് കിലോ മീറ്ററുകള്‍ കടലിലേക്ക്‌ നടക്കാന്‍ പറ്റും,അങ്ങനെ നടന്നു ചെന്ന് കടല്‍ ഇടുങ്ങുന്ന ഭാഗത്ത്‌ ചെന്ന് തടയുണ്ടാക്കി ഉടക്ക് വല വച്ച് മീന്‍ പിടിക്കാം,,ഇവിടെ അത് സാധാരണമാണ്,പക്ഷെ അപകടം പിടിച്ചതും,കാരണം കടലിനടുത്തുള്ള വെള്ളക്കെട്ടുകളില്‍ നിന്നും മുതല കയറി വരാനുള്ള സാധ്യത കൂടുതലാണ്,കൂടാതെ വിഷമുള്ള ജെല്ലി ഫിഷ്‌ ധാരാളമായി ഉള്ളതുമാണ്,വളരെ പരിചയ സമ്പന്നരായ സായിപ്പന്മാര്‍ മാത്രം ചെയ്യുന്ന പണി ,അതാണ്‌ ജിസ്മോന്‍ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ പോകുന്നത്..)

ജന്മനാ തന്നെ വളരെ പേടി ഉള്ള ഞാന്‍ ഉടനെ എന്‍റെ നയം വ്യക്തമാക്കി ..."ഇല്ല എനിക്ക് പറ്റില്ല കടലില്‍ ഇറങ്ങാന്‍"

ജിസ്മോന്റെ മുഖം "ഇരുണ്ടു"...അവന്‍ എന്നോട് പറഞ്ഞു..."ഓക്കേ ....നീ വെള്ളത്തില്‍ ഇറങ്ങണ്ട,,കരക്കിരിന്നോ,പക്ഷെ നിനക്കൊരു ജോലി ഉണ്ട്...ഞങ്ങള്‍ പിടിക്കുന്ന മീന്‍ സൂക്ഷിക്കുക,കൂടാതെ എന്തെങ്കിലും അപകട സാധ്യതകള്‍ കണ്ടാല്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തരുക...ഓക്കേ..."

ഓക്കേ..എനിക്ക് സന്തോഷമായി...

പെട്ടെന്ന് കൂട്ടത്തില്‍ ധൈര്യശാലിയെന്നു ഭാവിക്കുന്ന അഗസ്റ്റിന്‍ പറഞ്ഞു.."എനിക്ക് പറ്റില്ല ആദ്യം ഇറങ്ങാന്‍"

അങ്ങനെ ഓരോരുത്തര്‍ പിന്മാറി...അവസാനം ജിസ്മോന്‍ പ്രഖ്യാപിച്ചു.."ഓക്കേ എല്ലാവര്‍ക്കും പേടിയാണെങ്കില്‍ ഞാന്‍ ആദ്യം ഇറങ്ങാം.."

അന്നാദ്യമായി ജിസ്മോന്റെ ധൈര്യത്തില്‍ ഞാന്‍ അന്തം വിട്ടു..

അങ്ങനെ വടം വലിക്കാന്‍ പോകുന്ന തടിയനെ പോലെ ജിസ്മോന്‍ വെള്ളത്തിലേക്ക് മാര്‍ച്ച്‌ ചെയ്തു..പുറകെ ബാക്കിയുള്ളവരും...

അവര്‍ വെള്ളത്തില്‍ ഉടക്ക് വല ഫിറ്റ്‌ ചെയ്യുമ്പോള്‍ ഞാന്‍ കരയില്‍ അപകടം അറിയിക്കാനായി നിന്നു...

പെട്ടെന്നാണ് എന്തോ ഒരു കറുത്ത പൊങ്ങു തടി പോലെയുള്ള സാധനം അങ്ങ് ദൂരെ നിന്നു ഒഴുകി വരുന്നത് ഞാന്‍ കണ്ടത്..കൈയിലുള്ള സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് ഞാന്‍ സൂക്ഷിച്ചു നോക്കി...എന്താണെന്ന് മനസ്സിലാകുന്നില്ല...അവരെല്ലാം വല അഡ്ജസ്റ്റ് ചെയ്യുന്ന തിരക്കിലാണ്...പെട്ടെന്ന് എന്‍റെ നെഞ്ചില്‍ ഒരു തീ..അത് ഒരു മുതലയല്ലേ???

ഞാന്‍ അലറി വിളിച്ചു.."ഡാ മുതല...കരക്ക്‌ കേറ് മുതല വരുന്നു"

അത് കേട്ടപ്പോള്‍ അവരെല്ലാം ഞെട്ടിത്തരിച്ചിട്ടു ഞാന്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.....ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ അവര്‍ നിന്നു....പക്ഷെ ഞാന്‍ ചെയ്യേണ്ടത് എന്താണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരിന്നു...ഞാന്‍ ഓടി..അങ്ങ് ദൂരെ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി...ഏതാണ്ട് ഒരു കിലോമീറെര്‍ അപ്പുറത്താണ് കാര്‍...ഞാന്‍ ഓടുകയാണ്...കാലുകള്‍ മണലില്‍ താഴ്ന്നു പോകുന്നു...അവന്മാരെ ഇപ്പോള്‍ മുതല തിന്നുകയായിരിക്കും...ഞാന്‍ ഓടി...തിരിഞ്ഞു നോക്കാന്‍ ശക്തിയില്ല...എന്‍റെ തടി രക്ഷിക്കണം......മരണവെപ്രാളത്തില്‍ ഞാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്...എന്‍റെ പുറകില്‍ നിന്നൊരു വലിയ ശക്തി എന്നെ പിന്തുടരുന്നത് പോലെ...ഞാന്‍ ഉറപ്പിച്ചു...അവന്മാരെ മുതല തിന്നു...
ഞാന്‍ ഓടി..കാറിലേക്ക് ഉള്ള ദൂരം ഇനി ഒരു അരക്കിലോമീറെര്‍ കൂടി...പെട്ടെന്ന് എന്‍റെ പുറകില്‍ നിന്നും വലതു വശത്ത് കൂടി ഒരു വലിയ മനുഷ്യന്‍ കാറ്റു പോലെ എന്നെ പാസ്‌ ചെയ്തു പോയി..."അയ്യോഓഒ........എന്നും വിളിച്ചു കൊണ്ട് ആ രൂപം പോകുന്നത് കണ്ടപ്പോള്‍ ഉസ്സൈന്‍ ബോള്‍ട്ട് ലോക റെക്കോര്‍ഡ്‌ ഇട്ട ഓട്ടം ആണ് എന്‍റെ മനസ്സിലേക്ക് വന്നത്...ഞാന്‍ എവിടെയോ കണ്ട രൂപം ...ങേ...ജിസ്മോനല്ലേ അത്...ആണോ??ആ മനുഷ്യന്‍ ഇത്രേം സ്പീഡില്‍ ഓടുമോ??ഞാന്‍ ഓടി വണ്ടിയുടെ അടുത്തെത്തി..നോക്കിയപ്പോള്‍ ദേ ജിസ്മോന്‍ വണ്ടിക്കുള്ളില്‍...

ജിസ്മോന്‍ എന്നോട് കിതച്ചു കൊണ്ട് ചോദിച്ചു..."നീ...നീ...എന്തിനാ...ഓടിയത്""
ഞാന്‍ പറഞ്ഞു.."മുത...മുതല..."

അയ്യോഒ........ടിം...ദേ ജിസ്മോന്‍ വണ്ടിക്കുള്ളില്‍ ബോധം കേട്ട് വീണു...


അവസാനരംഗം...
ഞാന്‍,ഐമോന്‍,സജി,അഗസ്റ്റിന്‍,ജിസ്മോന്‍ ......
സ്ഥലം അഗസ്റ്റിന്റെ വീട്...

ജിസ്മോന്‍ എണീറ്റു നിന്നിട്ട് പറഞ്ഞു....."അത് വെറും ഒരു തടിക്കഷ്ണമായിരിന്നു...ഓക്കേ..കാരണം ഒരു 500 കിലോ ഭാരം വരുന്ന മുതലയ്ക്ക് മാക്സിമം നീന്താന്‍ കഴിയുന്ന വേഗത 20 km / hour ആണ്...പ്രത്യേകിച്ചും കടലിറങ്ങി കിടക്കുമ്പോള്‍ മണല്‍ത്തിട്ടകള്‍ ഉള്ള കാരണം ഈ വേഗത കൈവരിക്കാന്‍ പോലും അതിനു കഴിയില്ല...പിന്നെ അതൊരു വെറും തടിക്കഷ്ണമാണ് എന്ന് പറയാനുള്ള കാരണം ആ വസ്തുവിന് ജീവനുള്ള ഒരു ജീവി കാണിക്കുന്നത് പോലെയുള്ള ആക്റ്റീവ് ആയിട്ടുള്ള മൂമെന്റ്സ് ഇല്ലായിരിന്നു.."ഇത്രയും പറഞ്ഞു കൈയിലുള്ള ചായയും ഊതിക്കുടിച്ച് രണ്ട്‌ ചിപ്സും കൊറിച്ച് കണ്ണടച്ച് ജിസ്മോന്‍ ഇരിന്നു....

പക്ഷെ ഇപ്പോളും എനിക്കറിയില്ല 90 കിലോ ഭാരവും ന്യായമായി കുടവയറുമുള്ള ജിസ്മോന്‍ എങ്ങനെ ഉസ്സൈന്‍ ബോള്‍ട്ടിനെ പോലെ ഓടി വണ്ടിയില്‍ എത്തിയെന്ന്..ഇപ്പോളും ഒരു കടങ്കഥ ആയി അത് മനസ്സില്‍ കിടക്കുന്നു...