Monday, July 5, 2010

അല്‍പ്പം സ്വന്തം കാര്യം

ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മലയാളത്തിന്‍റെ മണ്ണിലേക്ക് രണ്ടു മാസത്തെ ഒരു മടക്ക യാത്ര.മനസ്സും ശരീരവും തുടിക്കുന്നു.എന്‍റെ മണ്ണിന്‍റെ എന്‍റെ നാടിന്‍റെ ഗന്ധവും സുഖമുള്ള തണുപ്പും അറിയാനും ആസ്വദിക്കാനും.പ്രവാസി ജീവിതത്തില്‍ നഷ്ടമായത് എല്ലാം തിരിച്ചു സ്വന്തമാക്കാനുള്ള ഒരു തിടുക്കം.നഷ്ടമായത് നാടും വീടും മാത്രമല്ല ബന്ധങ്ങള്‍ സുഹൃത്തുക്കള്‍ മനസ്സില്‍ മുലപ്പാലിനും ആദ്യാക്ഷരങ്ങള്‍ക്കും ആദ്യച്ചുവടുകള്‍ക്കും ഒപ്പം പകര്‍ന്നു കിട്ടിയ നന്‍മയും...അതെ ഇത് വായിക്കുന്ന എന്‍റെ പ്രവാസി സുഹൃത്തുക്കള്‍ സ്വയം ഒന്ന് ചിന്തിച്ചു നോക്കു..നമ്മളിലെ നന്‍മയും അനുകമ്പയും നഷ്ടമായിരിക്കുന്നു.ആര്‍ക്കു വേണമെങ്കിലും തര്‍ക്കിച്ചു എന്‍റെ ഈ ചിന്ത തെറ്റാണെന്ന് തെളിയിക്കാം...പക്ഷെ സത്യം ഇത് തന്നെ ആണ്..ഈ പാശ്ചാത്യ ലോകത്ത് ആകെ വിലയുള്ളതായി എനിക്ക് തോന്നിയത് പണവും സമയവും മാത്രം..ബന്ധങ്ങളില്ലാ..ഒത്തു കൂടലുകള്‍ ഉണ്ടായിരിക്കാം അല്ല ഉണ്ട്..പക്ഷെ ആ ഒത്തു കൂടലുകളില്‍ സ്നേഹമോ പരസ്പര ധാരണയോ ഉള്ളതായി തോന്നിയിട്ടില്ല..ആര്‍ക്കും ആരോടും..അതങ്ങനെ തന്നെ ആണ് ആവണം അതാണ്‌ പ്രവാസിയുടെ തത്വം..അല്ല നില നിന്ന് പോകാനുള്ള ജീവമന്ത്രം..കപട മൂടുപടങ്ങള്‍ക്കുള്ളില്‍ ‍ ഒളിഞ്ഞിരിക്കുന്നതു ചെന്നായയുടെ മുഖങ്ങളല്ല ...പകരം ഇവിടെ നിലനിന്നു പോകുന്നതിനായി ഒളിച്ചു പിടിച്ചിരിക്കുന്ന യഥാര്‍ത്ഥ നന്മയുടെ മുഖങ്ങള്‍ ..ഇനി രണ്ടു മാസം തിരിച്ചു "സാധാരണക്കാരുടെ" ഇടയിലേക്ക് പോകുമ്പോള്‍ പെരുമാറാനും സംസാരിക്കാനും ഈ അസാധാരണ കപട ലോകത്ത് നിന്ന് പോകുന്ന എനിക്ക് കഴിയുമോ എന്ന് സംശയം..നിലനില്‍പ്പിനായുള്ള നെട്ടോട്ടം..24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിവസത്തില്‍ പകുതിയോളം സമയം കാറിലും ബസിലും ട്രെയിനിലും..ഓടുകയാണ് ജീവിതം കെട്ടിപ്പെടുക്കാന്‍ കൂടുതല്‍ സുഖ സൌകര്യങ്ങള്‍ക്കായി..കിട്ടുന്ന ലക്ഷങ്ങള്‍ പോരാതെ വീണ്ടും...മണിക്കൂറുകള്‍ക്ക് ഡോളറിന്‍റെ പൊന്നും വില..ഇങ്ങനെ പരക്കം പാഞ്ഞു നടക്കുമ്പോള്‍ നഷ്ടമായി പോകുന്നത് സന്തോഷവും മനസമാധാനവും.ലോണും മോര്‍ഗെജും എല്ലാം മറന്ന് 62 ദിവസങ്ങള്‍...
ജൂണ്‍ മഴ തകൃതി ആയി കേരളത്തില്‍ പെയ്യുന്നു എന്ന് ന്യൂസില്‍ കണ്ടു.. ഇവിടെ ഓസ്ട്രലിയയിലും മഴയുണ്ട്..പക്ഷെ ആസ്വദിക്കാന്‍ പറ്റില്ല,എന്തിനു കണ്ണ് കുളിര്‍ക്കെ ഒന്ന് കാണാന്‍ പറ്റില്ല കാരണം കണ്ടു നില്‍ക്കാന്‍ സമയമില്ല..നന്മയുള്ള മനസ്സുകള്‍ക്ക് മാത്രമേ സൌന്ദര്യം ആസ്വദിക്കാന്‍ പറ്റുള്ളൂ എന്ന് എവിടെയോ കേട്ടിട്ടുണ്ട്..മഴയെ ശപിച്ചു കൊണ്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍,ഒരിക്കല്‍ ഈ മഴയുടെ നനുത്ത വിരല്‍ സ്പര്‍ശങ്ങളെ ഇഷ്ടപ്പെട്ടിരുന്ന എന്‍റെ മനസ്സ് എനിക്ക് എന്നേ നഷ്ടമായി എന്ന് പോലും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല..ഒരിക്കല്‍ അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന ഞാന്‍ ഇന്ന് അക്കങ്ങളെ പ്രണയിക്കുന്നു...അല്ല കാമിക്കുന്നു...പക്ഷെ സ്വയം നഷ്ടപ്പെട്ടു കൊണ്ടുള്ള ഈ ജീവിതത്തില്‍ ന്യായീകരണങ്ങള്‍ പലതും ഉണ്ട്.ആവുന്ന കാലത്ത് കാ പത്തു നടണമെന്നു ചിലര്‍,ഇത്രയും ദൂരം വന്നു ജോലി ചെയ്യുന്നത് പുണ്യം കിട്ടാനല്ല പണം കിട്ടാനാണെന്നു മറ്റു ചിലര്‍.എന്തായാലും അവനവനു നഷ്ടപ്പെടുന്നത് സ്വന്തം ജീവിതം..ക്ഷമിക്കണം ഞാനും ആ കൂട്ടത്തില്‍ തന്നെ ആണ്..രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയച്ചു കൊടുത്തു നാട്ടില്‍ മണിമാളികകള്‍ പണിയുന്നു കുറച്ചു പേര്‍,എന്നാല്‍ ഒരു 10 ദിവസം പോലും തികച്ചു ആ വീടുകളില്‍ താമസിക്കാന്‍ ഭാഗ്യമില്ലാത്തവര്‍,വെളുപ്പിനെ ജോലിക്ക് പോകുന്ന ഭാര്യയും വൈകിട്ട് ജോലിക്ക് പോകുന്ന ഭര്‍ത്താവും..ഞായറാഴ്ചകളില്‍ പറ്റിയാല്‍ പള്ളിയില്‍ കുറുബാനക്ക് തമ്മില്‍ കാണാമെന്നു പറഞ്ഞു ഡ്യൂട്ടിക്ക് പോകുന്ന ദാമ്പത്യങ്ങള്‍,ഇതിനിടയില്‍ ന്യൂടില്സും ഹോം ഡെലിവറി പിസ്സയും കഴിച്ചു മംഗ്ലീഷ് പറഞ്ഞു സ്വയം പര്യാപ്തരായ മക്കളും.ഇവിടെയെല്ലാം നമുക്ക് നഷ്ടമാകുന്നത് നമ്മുടെ മനസ്സില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന നന്‍മ അല്ലെ?വയലോരങ്ങളും,തോടും,പുഴയും,തെങ്ങിന്‍ തോപ്പുകളും,ഇടവപ്പാതിയും,കര്‍ക്കിടക കഞ്ഞിയും,പനിയും,അങ്ങനെ ഒരു ആയുഷ്ക്കാലം മൊത്തം ഓര്‍മ്മകള്‍ മാത്രമായി നമ്മുടെ നെഞ്ചില്‍ ചടഞ്ഞു കൂടാന്‍ പോകുന്ന കുറെ നന്‍മകള്‍.ഞങ്ങള്‍ ഭാഗ്യവാന്മാരാണ് കാരണം തുള്ളിച്ചാടി നടന്ന ബാല്യവും,പറന്നു നടന്ന കൌമാരവും നാട്ടില്‍ ആഘോഷിച്ചു,ഇപ്പോളും ആ ഓര്‍മ്മകള്‍ എനിക്കും എന്നെപ്പോലെ പ്രവാസികള്‍ ആയവര്‍ക്കും എന്നും വേദന കലര്‍ന്ന സുഖമുള്ള ഓര്‍മ്മകളാണ്.എന്നാല്‍ ഇവിടെ ജനിക്കുന്ന മലയാളി കുരുന്നുകള്‍ മുലപ്പാലിന് പകരം മില്‍ക്ക് സപ്പ്ലിമെന്റ്സ് കഴിക്കുന്നത്‌ പോലെ മലയാളത്തിനു പകരം മംഗ്ലീഷ് പഠിക്കുന്നു.മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍ നാട്ടില്‍ അവധിക്കാലം ചിലവഴിക്കാന്‍ ചെല്ലുമ്പോള്‍ അപ്പൂപ്പനെ ഗ്രാന്പാ എന്നും അമ്മൂമ്മയെ ഗ്രാന്മാ എന്നും ഈ കുട്ടികള്‍ വിളിക്കുമ്പോള്‍ പൂരത്തിന് തിടംബ് എടുത്തു നില്‍ക്കുന്ന ഗജവീരനെ പോലെ മമ്മയും പപ്പയും തലയുയര്‍ത്തി നില്‍ക്കും."ഇവന് അല്ലെങ്കില്‍ ഇവള്‍ക്ക് കുറച്ചൊക്കെ മലയാളം അറിയാം"എന്ന് പറഞ്ഞു ബന്ധു ജനങളുടെ മുന്‍പില്‍ സ്വയം വിഡ്ഢി വേഷം കെട്ടുന്ന പാവം പ്രവാസി..നാട്ടില്‍ നിന്ന് തിരിച്ചു ഇവിടെ വരുമ്പോള്‍ സ്വന്തം കുഞ്ഞുങ്ങളോട് സംസാരിക്കാന്‍ ആകെ അറിയാവുന്ന മുറി ഇംഗ്ലീഷ് വച്ച് അഡ്ജസ്റ്റ് ചെയ്യുന്ന പാവം മമ്മമാരും പപ്പമാരും.പ്ലേ സ്കൂളിലും പിന്നെ സ്കൂളിലും പോയി സായിപ്പ് കൊച്ചുങ്ങളുടെ കൂടെ പഠിച്ചു എന്ന് വച്ചാല്‍ സകലതും പഠിച്ചു പപ്പയും മമ്മിയും പറയുന്ന പൊട്ട ഇന്ഗ്ലിഷിനു ഗ്രാമര്‍,ആക്സ്സെന്റ്റ്,അങ്ങനെ ഒരു പുല്ലും ഇല്ല എന്ന് പറയുന്നതു കേള്‍ക്കുമ്പോള്‍ കിട്ടുന്ന ആത്മ നിര്‍വൃതി പ്രവാസിക്ക് മാത്രം സ്വന്തം..രാവും പകലും എല്ല് വെള്ളമാക്കി ഉറക്കം മറന്ന് മരം കോച്ചുന്ന തണുപ്പത്ത് മരിച്ചു പണിയെടുത്തത് സ്വന്തം മക്കളുടെ ഇന്ഗ്ലിഷ് തെറി കേള്‍ക്കാനാണല്ലോ എന്ന് നാട്ടിലിരിക്കുന്ന "സാധാരണക്കാരന്" ചിന്തിക്കാം.പക്ഷെ ഇതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്യില്ല..കാരണം ഇതാണ് ഞങ്ങളുടെ ജീവിതം..ഞങ്ങള്‍ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു പൊക്കോട്ടെ.
ഒരു കാര്യത്തില്‍ ഇവിടെ ഓസ്ട്രലിയയില്‍ ജീവിക്കുന്ന മലയാളികള്‍ ഭാഗ്യവാന്മാരാണ്.കാരണം ഞങ്ങള്‍ക്ക് മെടികെയര്‍ ഉണ്ട്.അതായത് എന്ത് അസുഖം വന്നാലും ചികിത്സ ഫ്രീ ആണ്.അതിന്‍റെ ചിലവു ഗവേര്‍ന്മേന്റ്റ് വഹിക്കും.അത് മാത്രമോ വയസാം കാലത്ത് അതായത് ഏകദേശം ഒരു 90 - 100 വയസ്സാകുമ്പോള്‍ (അത് വരെ ജീവിച്ചിരുന്നാല്‍)മക്കള്‍ വീട്ടില്‍ നിന്നും കൊണ്ട് പോയി വൃദ്ധ സദനത്തില്‍ ചേര്‍ക്കും.പക്ഷെ ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഇല്ല കാരണം നാട്ടിലെ പോലെ ഭീമമായ തുകയൊന്നും മുടക്കേണ്ട ഈ പറഞ്ഞ സദനങ്ങളില്‍ ചേരാന്‍.കൂടും കുടുക്കയും എടുത്തങ്ങു പോയാല്‍ മതി അതും ഫ്രീ..പിന്നെ ഈ 90 വയസ്സെന്നു പറയാന്‍ കാരണം ഒരു 80 -85 വയസ്സ് വരെ ഞങ്ങള്‍ പണിയെടുക്കും കാരണം പണ്ട് മംഗ്ലീഷ് പറഞ്ഞിരുന്ന ഞങ്ങളുടെ കൊച്ചു കുട്ടികള്‍ ഇപ്പോള്‍ വലുതായി..ഇപ്പോള്‍ നല്ല ഇന്ഗ്ലിഷ് ആണ് പറയുന്നത്.ഞങ്ങളുടെ കൂടെ അല്ല അവര്‍ താമസിക്കുന്നത് അപ്പോള്‍ കഞ്ഞി കുടിക്കണ്ടേ?അത് കൊണ്ട് ആ പ്രായം വരെ പനിയെടുത്തെ പറ്റൂ..
ഇനി ഒത്തിരി ഭാഗ്യമുള്ള ഞങ്ങളില്‍ ചിലര്‍ ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ തിരിച്ചു ജന്മ നാട്ടില്‍ വരും.അന്ന് തിരിച്ചു വരുമ്പോള്‍ പണ്ട് വന്നത് പോലെയുള്ള തലയെടുപ്പ് കാണില്ല.എന്ന് കരുതി കാശെല്ലാം തീര്‍ന്നു തെണ്ടിതിരിഞ്ഞു വന്നെന്നു വിചാരിക്കരുത് അപ്പോളും ഞങ്ങളുടെ അക്കൌണ്ടില്‍ ലക്ഷങ്ങളും ചിലപ്പോള്‍ കൊടികളും ഉണ്ടാകും.പക്ഷെ ഞങ്ങള്‍ തിരിച്ചു വരുന്നത് ഒരിറ്റു നന്‍മ വീണ്ടും അനുഭവിക്കാനാണ്.പഴയ സുഹൃത്ത്‌ ബന്ധങ്ങള്‍ പുതുക്കാനാണ്..അന്ന് ഞങ്ങളുടെ നാവില്‍ മംഗ്ലീഷ് വരില്ല സത്യം..കാരണം യുവത്വം മംഗ്ലീഷ് പറഞ്ഞു പണിയെടുത്തും ടാക്സും മോര്‍ഗെജും കൂട്ടിക്കിഴിച്ചും പിള്ളേരുടെ വിദ്യാഭാസവും പിന്നെ പിന്നെ അവരുടെ ആഭാസവും കണ്ട് തീര്‍ത്തു.ഇനി ഒരിത്തിരി സ്നേഹവും നന്മ്മയും കിട്ടാനും കൊടുക്കാനുമായി ഞങ്ങള്‍ വരുമ്പോള്‍ പ്രവാസികള്‍,മുടിഞ്ഞ കാശുകാര്‍,തലക്കനക്കാര്‍,വല്യ ടീംസ് എന്നൊന്നും പറഞ്ഞു ഒഴിവാക്കരുത്‌..ഉത്സവത്തിനും പെരുന്നാളിനും ഞങ്ങള്‍ വരും ഓസ്ട്രലിയക്കാരയിട്ടല്ല പഴയ നാട്ടിന്‍പുറം കാരായി..ഒരല്പം സ്നേഹത്തിനും സന്തോഷത്തിനും വേണ്ടി..പഴയ കൂട്ടുകാര്‍ വരണം..നമുക്ക് ആ കലുങ്കിലും പെട്ടിക്കടയിലും നാല്‍ക്കവലയിലും ഇരിന്നു വെടി പറയണം..സമയത്തിനും പണത്തിനും പുറകെ ഓടി തളര്‍ന്നു പോയി മനസ്സും ശരീരവും..ഇനിയൊരു വിശ്രമം വേണം..മക്കള്‍ എല്ലാം ഓസ്ട്രലിയയില്‍ നല്ല നിലയില്‍ കഴിയുന്നു ആഴ്ചയില്‍ മൂന്നു തവണ വിളിക്കുന്നു എന്നൊക്കെ ഞങ്ങള്‍ കള്ളം പറഞ്ഞു പോകും..പഴയ സുഹൃത്ത്‌ എന്നാ രീതിയില്‍ ആ കള്ളങ്ങള്‍ ക്ഷെമിക്കണം..പക്ഷെ ഞങ്ങളോട് അനുകമ്പ കാണിക്കരുത് അത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല ആഗ്രഹിക്കുന്നതുമില്ല..കാരണം ഞങ്ങള്‍ പ്രവാസികളാണ്....
62 ദിവസം ഞാനും പോകുന്നു എന്‍റെ നാട്ടിലേക്ക്.കുട്ടനാട്ടിലെ ആ കൊച്ചു ഗ്രാമത്തിലേക്ക് ഞാന്‍ വരുന്നത് എന്നില്‍ നിന്ന് നഷ്ടമായ എല്ലാം തിരിച്ചു സ്വന്തമാക്കാനാണ്...അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ വീണ്ടും നഷ്ടമാകും എന്നറിയാവുന്ന സ്നേഹവും,ബന്ധങ്ങളും,പുഴയും,അമ്പലവും,തട്ട് ദോശയും അങ്ങനെ ഒരു കൂട്ടം ഇഷ്ടങ്ങള്‍ കുറച്ചു നാളത്തേക്ക് സ്വന്തമാക്കാനായി...